മനിതി സംഘടനയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന; സംഘപരിവാർ ബന്ധം; തെളിവായി ചിത്രങ്ങൾ, വാസ്തവം ഇതാണ്
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ നിരവധി വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും മനിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധങ്ങൾ കൂടാതെ മനിതി സംഘടനയേയും മല ചവിട്ടാനെത്തിയ സംഘടനയിലെ അംഗങ്ങളെ കുറിച്ചും നിരവധി വ്യാജപ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി.
യുവതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തീവ്രവാദ സംഘത്തിൽപെട്ടവരാണെന്നും പ്രചാരണങ്ങൾ ഉണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളിൽ ഏറിയ പങ്കും സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് പ്രചരിച്ചവയായിരുന്നു. എന്നാൽ ഇക്കുറി സംഘപരിവാറിനെതിരെ ആയിരുന്നു വ്യാപക പ്രചാരണം. മനിതി സംഘടനയ്ക്ക് പിന്നിൽ സംഘപരിവാർ ആണെന്ന പ്രചാരണത്തെ സോഷ്യൽ മീഡിയ തന്നെ പൊളിച്ചടിക്കിയിരിക്കുകയാണ്.
മനിതി
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മയാണ് മനിതി. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ടതിന് ശേഷം പ്രതിഷേധിക്കാനായി മറീന ബീച്ചിൽ ഒരു കൂട്ടം സ്ത്രീകൾ ഒത്തുകൂടി. ഈ കൂട്ടായ്മയാണ് പിന്നീട് മനിതി എന്ന സംഘടനയായി വളർന്നത്. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളുമുൾപ്പെടെ ഇരുന്നൂറോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. (മലകയറാനെത്തിയ യുവതിയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം)
മനിതിക്ക് പിന്നിൽ ബിജെപി
മനിതിയുടെ ശബരിമല ദർശനത്തിന് പിന്നിൽ ബിജെപി ആണെന്നായിരുന്നു പ്രചാരണം. ശബരിമല ദർശനത്തിനെത്തിയ മധുരൈ ഹൈക്കോടതിയിലെ അഭിഭാഷകയും മനിതി സംഘാംഗവുമായ വിജയലക്ഷ്മിയെ സോഷ്യൽ മീഡിയ ബിജെപി പ്രവർത്തകയാക്കി. തെളിവായി ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയുടെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും പുറത്തുവിട്ടു. . മനിതി സംഘത്തിന് പിന്നില്‍ ബി ജെ പി? എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പ്രചരിച്ചത്.
വാസ്തവം ഇതാണ്
അനു ചന്ദ്രമൗലിക്കൊപ്പം നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയും ശബരിമല ദർശനത്തിന് വന്ന വന്ന മനിതി സംഘാംഗത്തിന്റെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അനു ചന്ദ്രമൗലിയുടെകൂടെ നിൽക്കുന്ന സ്ത്രീ മനിതിയെ വിജയലക്ഷ്മി അല്ലെന്ന് ഫോട്ടോയിൽ നിന്നും തന്നെ വ്യക്തമാണ്. എങ്കിലും ചിത്രത്തിന്റെ വാസ്തവം പരിശോധിക്കാതെ ബിജെപിക്കെതിരെ ആയുധമാക്കാൻ നിരവധിയാളികൾ ഈ ചിത്രം ഷെയർ ചെയ്യുകയായിരുന്നു.
അനു ചന്ദ്രമൗലി
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ പ്രായം സംബന്ധിച്ച സംശയം ഉയർന്നതിനെ തുടർന്ന് തൃശൂർ സ്വദേശിനിയായ ലളിത എന്ന സ്ത്രീയ്ക്ക് മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. അന്ന് ലളിതയുടെ അടുത്ത് നിന്ന് തങ്ങൾക്ക് പരാതി ഇല്ലെന്നും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞത് ബിജെപി തമിഴ്നാട് സെക്രട്ടറിയായിരുന്ന അനു ചന്ദ്ര മൗലിയായിരുന്നു. ഭക്തയെന്ന ലേബലിൽ ആക്രമണങ്ങളെ ന്യായികരിക്കാൻ സംഘപരിവാറുകാർ ഇവരുടെ വാക്കുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നിലെ കള്ളക്കളി സോഷ്യൽ മീഡിയ തന്നെ പൊളിച്ചടുക്കുകയായിരുന്നു.
വിശ്വാസ്യതയ്ക്ക് വേണ്ടി
അനു ചന്ദ്രമൗലിയുടെ ഒപ്പമുള്ള മനിതി സംഘടനാ പ്രവർത്തകയുടെ ചിത്രമെന്ന രീതിയിൽ ഫോട്ടോ പ്രചരിപ്പിച്ചത് കൂടുതൽ സ്വീകാര്യതയ്ക്ക് വേണ്ടിയാണ്. ചിത്തിര ആട്ട വിശേഷത്ത് നടന്ന സംഭവുമായി ബന്ധപ്പെട്ട് അനു ചന്ദ്ര മലയാളികൾക്ക് പരിചിതയാണ്. വ്യാജ പ്രചാരണത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
വിമർശനം പരിഹാസം
വലിയ വിമർശനമാണ് മനിതിയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ഉയരുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ചിത്രങ്ങൾ എന്തിന് വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സംഘികളുടെ വിഷപ്രചാരണം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന പരിപാടിയിൽ നിന്ന് തത്കാലം ഇടത് പക്ഷക്കാർ ഒന്ന് വിട്ട് നിൽക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ ചില കമന്റുകൾ.
Recommended Video
സാക്കിർ നായിക്കിന്റെ അനുയായി
തമിഴ്നാട്ടിൽ നിന്ന് എത്തിയ മനിത സംഘം സാക്കിർ നായിക്കിന്റെ അനുയായികളാണെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. ഇവർക്ക് പിന്നിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും ആരോപിച്ചിരുന്നു. ആറു മണിക്കൂറോളം നീണ്ട നാടകീയ മണിക്കൂറുകൾക്കുള്ളിൽ ദർശനം നടത്താനാകാതെ യുവതികളുടെ സംഘത്തിന് മടങ്ങേണ്ടി വരികയായിരുന്നു.