പനിച്ചുവിറച്ച് കേരളം, ആശുപത്രികളിൽ തിരക്കോട് തിരക്ക്...ജീവനെടുത്ത് ഡെങ്കിപ്പനിയും ചിക്കൻഗുനിയയും...
കഴിഞ്ഞ ദിവസം മാത്രം പത്ത് പേരാണ് പനി ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം: കേരളം പനിച്ചൂടിൽ വിറയ്ക്കുന്നു. സംസ്ഥാനത്താകമാനം പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് പനി ബാധിച്ച് ദിവസവും ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നത്.
സംസ്ഥാനത്ത് പനി മരണങ്ങളും കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പത്ത് പേരാണ് പനി ബാധിച്ച് മരിച്ചത്. പത്തു വയസുകാരി അയിശ സനയും വടകരയിലെ ഗർഭിണിയായിരുന്ന നിഷയും ഉൾപ്പെടെയുള്ളവരുടെ ജീവനാണ് കഴിഞ്ഞദിവസം നഷ്ടമായത്.

മിക്ക ആശുപത്രികളും പനി ബാധിതരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ സ്ഥലപരിമിതി കാരണം രോഗികളെ തറയിൽ കിടത്തി ചികിത്സിക്കേണ്ട സ്ഥിതിയാണുള്ളത്. സർക്കാർ ആശുപത്രികളിൽ മതിയായ ഡോക്ടർമാരില്ലാത്തതും രോഗികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 18,873 പേർ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
138 പേർക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ കൂരാച്ചുണ്ട്, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും പനി പടരുകയാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പനി നിയന്ത്രിക്കാനായിട്ടില്ലെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.












Click it and Unblock the Notifications