വയനാട്ടില്‍ രാഹുലിനെ പൂട്ടാന്‍ കര്‍ഷകര്‍; രാഹുലിനെ നേരിടാന്‍ കര്‍ഷക ലോങ്മാര്‍ച്ചുമായി ഇടത് മുന്നണി
കല്‍പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് ലോക്സഭ മണ്ഡലത്തിലെ മത്സരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വലിയ ആവേശത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.
കേരളത്തില്‍ ഇടത് തരംഗത്തിന് സാധ്യതയെന്ന് സര്‍വ്വെ; പിണറായി വിജയനില്‍ 52.2% പേര്‍ തൃപ്തര്‍
ഇടതുമുന്നണിക്കെതിരെ മത്സരിക്കുമ്പോഴും അവര്‍ക്കെതെിരെ ഒന്നും പറയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി വയനാട് എത്തിയപ്പോള്‍ പറഞ്ഞത്. എന്നാല്‍ മറുവശത്ത് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തന്നെയാണ് ഇടുതുമുന്നണിയുടെ തീരുമാനം. കര്‍ഷക ലോങ്മാര്‍ച്ച് ഉള്‍പ്പടേയുള്ള പ്രചരണ പരിപാടികളാണ് വരും ദിവസങ്ങളില്‍ ഇടതുമുന്നണി മണ്ഡലത്തില്‍ നടത്താന്‍ ഒരുങ്ങുന്നത്.
കര്‍ഷകരെ അണിനിരത്തി
കര്‍ഷകരെ അണിനിരത്തി വയനാട്ടില്‍ കോണ്‍ഗ്രസിനെ നേരിടാനാണ് എല്‍ഡിഎഫിന്‍റെ നീക്കം. യുപിഎ സര്‍ക്കാറിന്‍റേത് കര്‍ഷക ദ്രോഹ നയങ്ങളായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ ഇടതുമുന്നണി പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ലോങ് മാര്‍ച്ച്
കര്‍ഷകരുടെ രോഷം വ്യക്തമാക്കാനായി പുല്‍പള്ളിയിലും നിലമ്പൂരിലും ലോങ് മാര്‍ച്ച് നടത്തും. വരുന്ന 12 നും 13 നും ആണ് ലോങ് മാര്‍ച്ച് നടത്തുക. ഉത്തരേന്ത്യയില്‍ കര്‍ഷക ലോങ്മാര്‍ച്ചിന് നേതൃത്വം നല്‍കിയ ദേശീയ നേതാക്കള്‍ വയനാട്ടില്‍ എത്തും.
കാർഷിക രംഗത്ത്
കോൺഗ്രസ്സ്, ബിജെപി സർക്കാരുകളുടെ കർഷക വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി കാർഷിക രംഗത്ത് വൻ തകർച്ച നേരിട്ടു എന്ന പ്രചരണം മുന്‍ നിര്‍ത്തിയാണ് 12ന് മാര്‍ച്ചും കര്‍ഷക പാര്‍ലമെന്‍റും സംഘടിപ്പിക്കുന്നത്.
ദേശീയ നേതാക്കള്‍
ആൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ‌് അശോക് ധാവ‌്ളെ, ഡോ. പി സായ്നാഥ്, വിജു കൃഷ്ണ, സത്യൻ മൊകേരി, എം പി വീരേന്ദ്രകുമാർ, എം വി ഗോവിന്ദൻ എന്നിവരും കാർഷിക സാമ്പത്തിക വിദഗ്ധരും ലോങ് മാര്‍ച്ചിലും കര്‍ഷക പാര്‍ലമെന്‍റിലും പങ്കെടുക്കും.
മാപ്പ് ചോദിക്കുമോ
നരസിംഹറാവു സർക്കാറിന്റെ കാലത്ത് നടപ്പിലാക്കി ഉദാവത്കരണ നയമാണ് കർഷക ആത്മഹത്യക്ക് കാരണം. അതിനാൽ വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുബത്തോട് രാഹുൽ മാപ്പ് ചോദിക്കുമോ എന്ന ചോദ്യമാണ് ഇടതുമുന്നണി പ്രധാനമായും ഉയര്‍ത്തുന്നത്.
ഇടത് സംഘടനകള്‍
രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് കര്‍ഷക പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ്. എന്നാല്‍ ആ പ്രക്ഷോഭങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കിയത് ഇടത്മുന്നണിയുടെ ഭാഗമായുള്ള കര്‍ഷക സംഘടനകളായിരുന്നെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന് കഴിഞ്ഞില്ല
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്നേവരെ ഒരു കര്‍ഷക പ്രക്ഷോഭം പോലും നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ പോലും കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നത് ഇടത് കര്‍ഷക സംഘടനകാളാണെന്നും കര്‍ഷകരോട് നീതി പുലര്‍ത്താന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.
പ്രചാരണം ശക്തമാവുന്നു
അതേസമയം, വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് വിപി സുനീര്‍. ഒരോ നിയോജക മണ്ഡലങ്ങളിലും മൂന്നാംഘട്ട പ്രചരണമാണ് ഇടത് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ നടത്തുന്നത്. രാഹുലില്‍ കേന്ദ്രീകരിച്ച് തന്നെയാണ് ഇടതുമുന്നണി പ്രധാനമായും ആരോപണങ്ങള്‍ ശക്തമാക്കുന്നത്.
വയനാടിനെ കൈവിടും
രാഹുല്‍ ഗാന്ധി വയനാടിനെ കൈവിടുമോയെന്ന വോട്ടർമാരുടെ ആശങ്കയെ പ്രചാരണ ആയുധമാക്കുക എന്ന തന്ത്രമാണ് എൽഡിഎഫ് ക്യാമ്പ് പയറ്റുന്നത്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ ഗാന്ധി വയനാടിനെ കൈവിടുമെന്നും വീണ്ടും തെരഞ്ഞെടുപ്പ് വരുമെന്നുമാണ് എല്‍ഡിഎഫ് പ്രചരണം.
രാഹുലിന് എന്തിന് വോട്ട്
ജയിച്ചാലും വയനാടിനെ ഉപേക്ഷിക്കാൻ സാധ്യതയുള്ള രാഹുല്‍ ഗാന്ധിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും, മണ്ഡലം നിലനിര്‍ത്തിയാലും സാധാരണക്കാരന് എംപിയെക്കാണാൻ എങ്ങനെ സാധിക്കുമോയെന്നും എൽഡിഎഫ് ചോദിക്കുന്നു..
ലോക്സഭ തിരഞ്ഞെടുപ്പ്; വയനാടിനെക്കുറിച്ച് കൂടുതല്‍ അറിയാം