മുഖ്യമന്ത്രിയും സെക്രട്ടറിയും സ്പീക്കറും; പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്ത് കണ്ണൂര്‍
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് എം വി ഗോവിന്ദന്‍ തല്‍സ്ഥാനത്തേക്ക് എത്തുന്നത്. ഇതിന് പിന്നാലെ സി പി എമ്മിന്റെ കടിഞ്ഞാണ്‍ കണ്ണൂരിലേക്ക് എത്തിയെന്ന തരത്തല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നിയമസഭ സ്പീക്കര്‍ പദവിയിലേക്കും ഒരു കണ്ണൂര്‍ ജില്ലാക്കാരന്‍ എത്തിയിരിക്കുകയാണ്. എന്‍ ഷംസീര്‍ പുതിയ സ്പീക്കറായതോടെ കേരള ഭരണത്തിന്റെയും പാര്‍ട്ടിയുടെയും കടിഞ്ഞാണ്‍ കണ്ണൂരിലേക്ക് മാറിയെന്ന ചര്‍ച്ചയും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.
മന്ത്രി സ്ഥാനം ഒഴിഞ്ഞ് എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നറുക്ക് എ എന്‍ ഷംസീറിന് വീണത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അടക്കം എല്ലാവരും കണ്ണൂര്‍ ജില്ലക്കാരാണ്.
എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെ മന്ത്രി സഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. മന്ത്രി സ്ഥാനത്തേക്ക് എ എന്‍ ഷംസീറിനെ പരിഗണിക്കുമെന്ന അഭ്യൂഹമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ സ്പീക്കര്‍ പദവിയിലേക്ക് ഷംസീറും മന്ത്രി സ്ഥാനത്തേക്ക് എം ബി രാജേഷിനെയും പരിഗണിക്കുകയായിരുന്നു.
മന്ത്രിസഭയില്‍ മാറ്റം വരുത്തുമ്പോള്‍ സജി ചെറിയാന്റെ ഒഴിവിലേക്ക് പുതിയൊരാളെ പരിഗണിക്കുമെന്ന് കരുതിയെങ്കിലും ആ സ്ഥാനം ഒഴിച്ചിടാനാണ് പാര്‍ട്ടി തീരുമാനിച്ചത്. എം വി ഗോവിന്ദന്‍ ഒഴിയുന്ന മന്ത്രി സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നുള്ള ഒരാളെ പരിഗണിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. കൂടാതെ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ ഷംസീര്‍ മന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും കരുതി. എന്നാല്‍ അവസാനം നറുക്ക് വീണത് സ്പീക്കര്‍ സ്ഥാനത്തേക്ക്.
തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന എ എന്‍ ഷംസീര്‍. സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ് എ എന്‍ ഷംസീര്‍. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എന്‍ ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ പ്രഥമ ചെയര്‍മാനാണ്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍.എല്‍.ബി.യും എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയത്.
മലബാര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വര്‍ക്കിങ് ചെയര്‍മാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്.
'സോഷ്യൽ മീഡിയ വഴി അടിച്ചിറക്കിയത് പച്ചക്കള്ളം', രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വികെ സനോജ്