ചരിത്രം കുറിച്ച് കേരള നിയമസഭ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി!
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭ വിളിച്ച് ചേർത്ത പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നിയമം രാജ്യത്ത് മതവിവേചനത്തിന് ഇടയാക്കും. പൗരത്വ നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൗരത്വ നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷ നിലപാടിന് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പ്രമേയത്തില്‍ പറയുന്നു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിനുളള കൂട്ടായ ശ്രമം എല്ലാ മതവിഭാഗങ്ങളുടെ ഭാഗത്ത് നിന്നും മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക കണക്കിലെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. മതവിവേചനത്തിന് വഴിവെയ്ക്കുന്നതും ഭരണഘടന പറയുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സര്‍വ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പ്രമേയം സംസ്ഥാന നിയമ സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വ ഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുന്നത്. അതേസമയം ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയത്തെ സഭയില്‍ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ബിജെപിയുടെ വാദം.