തെലങ്കാനയില്‍ നെടുകെ പിളരുമോ കോണ്‍ഗ്രസ്; 13 പിസിസി അംഗങ്ങള്‍ പാർട്ടിവിട്ടു, രേവന്തിനെതിരെ നീക്കം
ഹൈദരാബാദ്; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖര രാവുവിന്റെ നേതൃത്വത്തിലുള്ള ടി ആർ എസ് തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുമ്പോള്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സംസ്ഥാനത്ത് സജീവമാമാനുള്ള നീക്കങ്ങളുമായി ബി ജെ പിയും സജീവമാണ്.
ഏറെ സാധ്യതകളുള്ള സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കോണ്‍ഗ്രസ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. രേവന്ത് റെഡ്ഡിയെ പി സി സി അധ്യക്ഷനാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ അനുകൂല സൂചനകളും വിവിധ കോണുകളില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതേ രേവന്ത് റെഡ്ഡിയെ ചൊല്ലി തെലങ്കാനയില്‍ പാർട്ടി നെടുകെ പിളർന്നിരിക്കുകയാണ്.

മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് കുടിയേറിയവർക്ക് പ്രാധാന്യം ലഭിച്ചുവെന്ന ചില മുതിർന്ന നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച് 13 പിസിസി അംഗങ്ങൾ അതത് സ്ഥാനങ്ങളിൽ നിന്ന് ഞായറാഴ്ച രാജിവച്ചതോടെയാണ് തെലങ്കാന കോൺഗ്രസിലെ ഉൾപാർട്ടി തർക്കം രൂക്ഷമായത്. സീതക്ക എന്ന് അറിയപ്പെടുന്ന സിറ്റിംഗ് കോൺഗ്രസ് എംഎൽഎ ദനസാരി അനസൂയ , മുൻ നിയമസഭാംഗം വെം നരേന്ദർ റെഡ്ഡി എന്നിവർ ഉള്‍പ്പടേയുള്ളവരാണ് രാജിവെച്ചത്.

കോൺഗ്രസിൽ ചേർന്ന ചില മുൻ ടി ഡി പി നേതാക്കളെ ഉദ്ധേസിച്ചുകൊണ്ട് "കുടിയേറ്റം" ചെയ്തവർ "യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക്" എന്ത് സന്ദേശമാണ് നൽകുന്നതെന്ന അവിഭക്ത ആന്ധ്രാപ്രദേശിലെ മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജനരസിംഹയുടെ പരാമർശമാണ് തർക്കങ്ങള്‍ രൂക്ഷമാക്കിയത്. സിഎൽപി നേതാവ് മല്ലു ഭട്ടി വിക്രമാർക്ക, കോൺഗ്രസ് ലോക്‌സഭാ അംഗം എൻ ഉത്തം കുമാർ റെഡ്ഡി, മുൻ എംപി മധു യാഷ്‌കി ഗൗഡ്, പാർട്ടി എം എൽ എ ടി ജയപ്രകാശ് റെഡ്ഡി എന്നിവരും ഈ നിലപാടിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

ഈ നേതാക്കളുടെയെല്ലാം അതൃപ്തി നേരത്തെ ഡി ടി പി നേതാവായിരുന്നു ഇപ്പോഴത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംപിയുമായ എ രേവന്ത് റെഡ്ഡിയോടാണെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. നേതാക്കളുടെ രാജിയെച്ചൊല്ലി ചോദ്യമുയർന്നപ്പോള്‍ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നേരിട്ട് പ്രതികരിക്കാതെ എല്ലാ പ്രശ്നങ്ങളും പാർട്ടി ഹൈക്കമാൻഡ് പരിശോധിക്കുമെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.
Face care: മുഖക്കുരു പമ്പ കടക്കണോ, ഇതാ ഏതാനും പൊടിക്കൈകള്‍

എ ഐ സി സി നിർദേശപ്രകാരം സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പരാജയങ്ങൾ ഉയർത്തിക്കാട്ടി തെലങ്കാനയിൽ ജനുവരി 26 മുതൽ ഗ്രാമം മുതൽ സംസ്ഥാനതലം വരെയുള്ള പാർട്ടി നേതാക്കൾ 'പദയാത്ര' നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ "കോൺഗ്രസിന്റെ വാർ റൂമിൽ" നിന്ന് വിലപ്പെട്ട വിവരങ്ങൾ മോഷ്ടിച്ചതായി റെഡ്ഡി ആരോപിച്ചു.

സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ എല്ലാ പാർട്ടി നേതാക്കളും പ്രവർത്തകരും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി സി സി അധ്യക്ഷനൊപ്പം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത, മുൻ എം എൽ എ ഇ അനിൽ 'മുതിർന്ന നേതാക്കളോട്' ഒരുമിച്ച് പ്രവർത്തിക്കാനും പാർട്ടിയെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിക്കാനും അഭ്യർത്ഥിച്ചു.

മുനുഗോഡ് അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷമാണ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് രൂക്ഷമായത്. സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനം മാത്രമായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ജംബോ പി സി സി കമ്മിറ്റികളിൽ നിരവധി പാർട്ടി നേതാക്കൾ അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications