വിവാഹം കഴിക്കണമെങ്കില്‍ പാര്‍ട്ടിയോട് പറയണം, മാതാപിതാക്കളോട് പറയേണ്ട, ഇതെന്ത് നിലപാട്: ദീപിക ദിനപത്രം
കോട്ടയം: കോടഞ്ചേരിയിലെ പ്രണയവിവാഹത്തിനെതിരെ ദീപിക ദിനപത്രം. പത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിവാഹത്തിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്ന്പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സി പി ഐ എം ഉള്‍പ്പെടെയുള്ള ചില രാഷ്്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും അതേസമയം, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന വിദേശത്ത് ജോലിയുള്ള യുവാവുമായുള്ള വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏപ്രില്‍ ഒമ്പതിന് ജോയ്‌സ്‌നയെ കാണാതാകുന്നതെന്നാണ് ജോയ്‌സ്‌നയുടെ പിതാവ് പറയുന്നത് എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കോണ്‍ഗ്രസുകാരനായാല്‍ ഈ ചോദ്യങ്ങളെല്ലാം നേരിടണം, അതറിഞ്ഞ് തന്നെയാണ് ഇറങ്ങിയത്: രമേശ് പിഷാരടി
ഡി വൈ എഫ് ഐ നേതാവ് നൂറാംതോട് സ്വദേശി എം എസ് ഷെജിന്‍ എന്ന മുസ്ലിം യുവാവിനൊപ്പമാണ് ജോയ്‌സ്‌ന ഉള്ളത് എന്ന് വൈകിയാണ് കുടുംബം അറിയുന്നത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജോയ്‌സ്‌നയുമായി സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കാമെന്ന് സി പി എം നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ എത്തും മുന്‍പെ ഷെജിനും ജോയ്‌സനയും കോടതിയില്‍ നിന്ന് മടങ്ങുകയായിരുന്നു. യുവാവിനൊപ്പം പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജോയ്‌സന കോടതിയില്‍ പറയുകയും ചെയ്തു.
ഷെജിന്‍ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കില്‍, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ അതു പാര്‍ട്ടിയെ അറിയിച്ച്, പാര്‍ട്ടിയുമായി ആലോചിച്ച്, പാര്‍ട്ടി സഖാക്കളുടെ നിര്‍ദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ് ജോര്‍ജ് എം തോമസ് പറഞ്ഞത് എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇത്തരമൊരു തീരുമാനമെടുക്കും മുന്‍പ് ഷെജിന്‍ അതു പാര്‍ട്ടിയോടും അടുത്ത സഖാക്കളോടും പറയണം. പക്ഷേ, പെണ്‍കുട്ടിയെ ഇത്രകാലം സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല എന്ന് മുഖപ്രസംഗം പരിഹസിക്കുന്നു.
വിദേശത്തു ലക്ഷങ്ങള്‍ ശമ്പളമുള്ള ഉദ്യോഗസ്ഥയായല്ലല്ലോ അവള്‍ ജനിച്ചത് എന്നും അവളെ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയത് മാതാപിതാക്കളാണ് എന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. അവര്‍ക്ക് സ്വന്തം മകളോട് ഒന്നു സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സി പി ഐ എമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ടെന്നും പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുത് ഇതാണോ നയമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ജോയ്‌സ്‌ന ഒരാളെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത് എന്ന് ദീപിക ചോദിക്കുന്നു. ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങള്‍ നടക്കാറുണ്ടെന്നും അതൊന്നും പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല പെടുത്താറുള്ളതെന്നും പത്രം പറയുന്നു. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകള്‍ക്കും സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലേ എന്നും ദീപിക ചോദിക്കുന്നു.ക്രൈസ്തവര്‍ ഉള്‍പ്പെട്ട മിക്ക വിവാദങ്ങളിലും കൃത്യമായി ഒരു പക്ഷത്ത് നിലയുറപ്പിക്കാറുള്ള കെ ടി ജലീല്‍ പറഞ്ഞത്, രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹതീരുമാനത്തെ അഖിലലോക പ്രശ്‌നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല എന്നാണ്.
എന്തുകൊണ്ടാണ് ആയിരക്കണക്കിനു മിശ്രവിവാഹങ്ങള്‍ നടക്കുന്ന കേരളത്തില്‍ വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണെന്ന് പത്രം പറയുന്നു. ജോയ്‌സ്‌നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതനീക്കുകയും വേണമെന്നും ജോയ്‌സ്‌നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാര്‍ദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Recommended Video