മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യ'തന്ത്രം'എന്ത്? അഭ്യൂഹം ശക്തം..ലക്ഷ്യം 200 സീറ്റ്
ദില്ലി: 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു മധ്യപ്രദേശിൽ ബി ജെ പി നേരിട്ടത്. 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
114 സീറ്റുകൾ നേടിയ കോൺഗ്രസ് സ്വതന്ത്രരുടെ കൂടി പിന്തുണയോടെയായിരുന്നു അധികാരത്തിലേറിയത്. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാൻ ബി ജെ പി പതിനെട്ടടവുകളുമായി ഇറങ്ങി. 2019 ൽ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 24 ഓളം എം എൽ എമാരേയും ബി ജെ പിയിലേത്തിച്ചു. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കടുത്ത ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഇത്തവണ 200 സീറ്റുകൾ നേടുമെന്നാണ് ബി ജെ പി അവകാശവാദം.

മധ്യപ്രദേശിൽ ഗുജറാത്ത് ആവർത്തിക്കുമെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നത്. റെക്കോഡ് വിജയമായിരുന്നു ബി ജെ പി കോട്ടയായ ഗുജറാത്തിൽ ഇക്കുറി പാർട്ടി നേടിയത്. സമാന തന്ത്രങ്ങൾ മധ്യപ്രദേശിലും പയറ്റുമെന്നും 230 ൽ 200 സീറ്റുകളും നേടുമെന്നും നേതാക്കൾ അവകാശപ്പെട്ടു. 51 ശതമാനം വേട്ട് വിഹിതം നേടാൻ സാധിക്കുമെന്നും ബി ജെ പി നേതാക്കൾ പറയുന്നു. എന്നാൽ മധ്യപ്രദേശിൽ ബി ജെ പിക്ക് അത്തരമൊരു വിജയം നേടിയെടുക്കാനാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം. ബി ജെ പിയിലെ ആഭ്യന്തര തർക്കങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം.

സംഘടന തലത്തിലും സർക്കാരിലും വലിയൊരു പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ഇതിനോടകം തന്നെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎൽഎമാർ ദേശീയ അധ്യക്ഷന് കത്തെഴുതുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിന് മുൻപ് ഗുജറാത്തിൽ നടപ്പാക്കിയതിന് സമാനമായി സർക്കാരിനെ മാറ്റുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയും പാർട്ടിയിൽ വികാരം ശക്തമാണ്. യുവ നേതാക്കളെ ഇത്തവണ ഉയർത്തിക്കാട്ടണമെന്നതാണ് നേതാക്കളുടെ ആവശ്യം. ജ്യോതിരാധിത്യ സിന്ധ്യ അടക്കമുള്ളവരുടെ പേരുകൾ നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ചൗഹാനെ മാറ്റുന്നതിനോട് ദേശീയ നേതൃത്വത്തിനും താത്പര്യം ഉണ്ടെന്നാണ് സൂചന.

2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ ചൗഹാനെ മാറ്റാനുള്ള ആലോചനകൾ ദേശീയ നേതൃത്വം നടത്തിയിരുന്നു.എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്. പക്ഷേ ചൗഹാന്റെ നേതൃത്വത്തിൽ ഇനി തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് നേതാക്കളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

അതിനിടെ സ്ഥാനാർത്ഥി നിർണയത്തിലും ഇക്കുറി കടുത്ത നിലപാട് സ്വീകരിക്കണമെന്നുള്ള നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്. ജനപ്രീതി ഇല്ലാത്ത സിറ്റിംഗ് എം എൽ എമാർക്ക് അടക്കം സിറ്റ് നൽകാതിരുന്ന ഗുജറാത്ത് തന്ത്രം മധ്യപ്രദേശിലും നടപ്പാക്കണമെന്നതാണ് ആവശ്യം. എന്നാൽ അത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നാൽ വിമത നീക്കം രൂക്ഷമായേക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. ഹിമാചലിൽ വിമത പടയാണ് ബി ജെ പിയുടെ അധികാര തുടർച്ചയെന്ന മോഹത്തിന് തട തീർത്തത് എന്നിരിക്കെ തർക്കങ്ങൾക്ക് വഴി നൽകാതെ കാര്യങ്ങളെ കരുതലോടെ നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം.












Click it and Unblock the Notifications