2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടാറും മുമ്പെ രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിന്‍റെ വീറിലും വാശിയിലുമേക്ക് കടന്നു കഴിഞ്ഞു. ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും പോരാട്ടം എന്‍ഡിഎയ്ക്കും യുപിഎയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം നിലനിര്‍ത്താന്‍ ബിജെപി മുന്നണി ഒരുങ്ങുമ്പോള്‍ നഷ്ടപ്പെട്ട ജനപിന്തുണ ഏതുവിധേനയും തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി.
മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി പോരാട്ടമാണ് നടക്കുന്നതെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് വഴി തുറക്കുന്നത്. ചില മണ്ഡലങ്ങളിലെങ്കിലും ഐഎന്‍എല്‍ഡി ഭീഷണിയായേക്കുമെന്ന ആശങ്ക ഇരുകക്ഷികള്‍ക്കുമുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ ഇതുവരെ സീറ്റ് ധാരണയില്‍ എത്തിയിട്ടില്ല. സീറ്റ് ധാരണ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഇരുസംസ്ഥാനങ്ങളിലും ബിജെപി വലിയ വിജയം നേടുമെന്നാണ് ആദ്യഘട്ട അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
ബിജെപി മുന്നേറ്റം
മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ എബിപി-സി വോട്ടര്‍ പുറത്തുവിട്ട അഭിപ്രായ സര്‍വ്വേയിലാണ് ബിജെപിക്ക് വലിയ വിജയം പ്രവചിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും വിജയം നിലനിര്‍ത്തുന്ന ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുമെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു.
144 സീറ്റുകള്‍
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തില്‍ മത്സരിച്ചാലും തനിച്ച് മത്സരിച്ചാലും ബിജെപിക്ക് മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് സര്‍വ്വേയില്‍ വ്യകത്മാക്കുന്നത്. തനിച്ച് മത്സരിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 144 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയും. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ബിജെപി സഖ്യത്തിലല്ല മത്സരിക്കുന്നതെങ്കില്‍ ശിവസേനക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. 39 സീറ്റുകളലേക്ക് ബിജെപി ഒതുങ്ങും.
തനിച്ച് മത്സരിക്കുകയാണെങ്കില്‍
തനിച്ച് മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും സ്ഥിതി കൂടുതല്‍ ദുര്‍ബലമാക്കും. സഖ്യത്തിലല്ലാതെ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് 21 ഉം എന്‍സിപിക്ക് 20 ഉം സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. സഖ്യം ചേര്‍ന്ന് മത്സരിക്കുകയാണെങ്കില്‍ 55 സീറ്റുകള്‍ വരെ നേടാന്‍ യുപിഎ സഖ്യത്തിന് സാധിക്കും. 28 സീറ്റുകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള മറ്റ് പാര്‍ട്ടികളും വിജയിച്ചേക്കും.
288 ല്‍ 205 സീറ്റുകള്‍
അതേസമയം മറുവശത്ത് സഖ്യം വലിയ വിജയമായിരിക്കും ബിജെപിക്ക് നല്‍കുക. ബിജെപി-ശിവസേന സഖ്യത്തിന് 288 ല്‍ 205 സീറ്റുകള്‍ വരെ ലഭിച്ചേക്കും. നിലവില്‍ സര്‍ക്കാറിന് 185 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. പ്രധാനപ്പെട്ട പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമില്ലെങ്കില്‍ ചെറുകക്ഷികളും സ്വതന്ത്രരും കൂടുതല്‍ നേട്ടമുണ്ടാക്കിയേക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. ഈ സാഹചര്യത്തില്‍ 64 സീറ്റുകള്‍ വരെയായിരിക്കും മറ്റുള്ളവര്‍ നേടുക.
2014 ല്‍
2014 ല്‍ പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം തനിച്ച് മത്സരിച്ചപ്പോഴും ബിജെപിക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നത്. 122 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി ഒറ്റക്ക് നേടിയത്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കിലും 63 സീറ്റുകള്‍ നേടിയ ശിവസേനയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസ് 42, എന്‍സിപി 41 എന്നിങ്ങനെയായിരുന്നു 2014 ലെ സീറ്റ് നില.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ ബിജെപി ശിവസേന സഖ്യത്തിന് സാധിച്ചു. സംസ്ഥാനത്തെ 48 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം 41 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ യുപിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകള്‍ മാത്രമായിരുന്നു. എന്‍സിപിക്ക് 4 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 1 സീറ്റ് മാത്രമായിരുന്നു.
ഹരിയാനയിലും ബിജെപി
ഹരിയാനയിലും ബിജെപി മികച്ച വിജയം നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളില്‍ 78ഉം ബിജെപി നേടുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. ബിജെപിയുടെ മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസിന്‍റേയും ഐന്‍എല്‍ഡിയുടേയും പ്രകടനം ഇത്തവണ കൂടുതല്‍ ദുര്‍ബലമായിരിക്കുമെന്നാണ് സര്‍വ്വെ പ്രവചനം.
കഴിഞ്ഞ തവണ
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ മത്സരിച്ച ബിജെപി 90 ല്‍ 47 സീറ്റായിരുന്നു കഴിഞ്ഞ തവണ നേടിയത്. ഇത്തവണ മനോഹര്‍ ലാല്‍ ഘട്ടറിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഘട്ടറിന് 48 ശതമാനം ആളുകളുടെ പിന്തുണയുണ്ടെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് 13 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.
രക്ഷയില്ല
പരമ്പരാഗതമായി കോണ്‍ഗ്രസിന് വലിയ വളക്കൂറുള്ള മണ്ണാണ് ഹരിയാനയെങ്കിലും 2014 ല്‍ ബിജെപി സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയം നേടുകയായിരുന്നു. 1966 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇന്നേവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ 7 തവണയും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയതട്ടകത്തില്‍ ഇത്തവണയും കോണ്‍ഗ്രസിന് രക്ഷയില്ലെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്.
പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രവര്‍ മരിച്ചു