ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന നേതാക്കള്‍ക്ക് പുറമെ യുവമോര്‍ച്ച ജില്ല പ്രസിഡന്റും സിപിഎമ്മിലേക്ക്
പത്തനംതിട്ട: ശബരിമലയിലെ സുപ്രീംകോടതി വിധി ഒരു സുവര്‍ണ്ണാവസരമായി കണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി കേരളത്തില്‍ നടത്തിവന്നിരുന്നത്. ആര്‍എസ്എസും പാര്‍ട്ടിയിലെ തന്നെ പല ഉന്നത നേതാക്കളും ആദ്യം അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയനേട്ടം മുന്നില്‍ കണ്ടതോടെയാണ് സുപ്രീംകോടതി വിധിക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വരുന്നത്.
ശബരിമലവിഷയത്തില്‍ ആചാരസംരക്ഷകര്‍ക്കൊപ്പം നില്‍ക്കൂന്നതിലൂടെ മറ്റു പാര്‍ട്ടികളിലെ വിശ്വാസികളായ പ്രവര്‍ത്തകരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടല്‍. കോണ്‍ഗ്രസ്സില്‍ നിന്ന് രാമന്‍നായരെ പാര്‍ട്ടിയിലെത്തിച്ച് ആദ്യഘട്ടത്തില്‍ ബിജെപി ഇതില്‍ വിജയം കണ്ടെങ്കിലും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്ന് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനതിട്ട ജില്ലയിലെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിടുന്നത്.
രാമന്‍ നായർ
ശബരിമല സമരം ശക്തമായതോടെ മറ്റുപാര്‍ട്ടികളെ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശക്തമായ നീക്കം നടത്തിയിരുന്നു. കെപിസിസി അംഗവും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍നായരെ പാര്‍ട്ടിയില്‍ എത്തിച്ചതിലൂടെ തുടക്കത്തില്‍ ബിജെപിക്ക് ഈ നീക്കത്തില്‍ വിജയം കാണാനും കഴിഞ്ഞു.
സിപിഎം നേതാക്കളിലേക്ക്
പിന്നീട് സിപിഎം നേതാക്കളിലേക്കായിരുന്നു ബിജെപിയുടെ കണ്ണ്. പത്തനതിട്ടയിലെ മുന്‍എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടേയുള്ള നേതാക്കാള്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടെങ്കിലും ഒരു സിപിഎം നേതാവിനേയും പാര്‍ട്ടിയിലെത്തിക്കാന്‍ അവര്‍ക്കായില്ല.
കൊച്ചുമകന്‍
എന്നാല്‍ പ്രമുഖ സിപിഎം നേതാവായ എംഎം ലോറന്‍സിന്റെ കൊച്ചുമകനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പാര്‍ട്ടി സമര വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ബിജെപി വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. ഇത് വലിയ പരിഹാസങ്ങള്‍ക്കും ഇടയാക്കി.
ചേരിപ്പോരും തര്‍ക്കങ്ങളും
ഇതിനിടെ ശബരിമലവിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചേരിപ്പോരും തര്‍ക്കങ്ങളും രൂക്ഷമായി. ശ്രീധരന്‍പിള്ളയുടെ പലനിലപാടുകളും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ പാര്‍ട്ടി നടത്തുന്ന റിലേ നിരാഹാര സമത്തിന് വലിയ ശ്രദ്ധകിട്ടാത്തതും വലിയ തിരിച്ചടിയായി നില്‍ക്കുന്നു.
എടുത്ത്ചാടി ഹര്‍ത്താല്‍
സികെ പത്മനാഭാന്റെ സമപന്തലിന് സമീപം ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശമിച്ച വേണുഗോപാല്‍ മരിച്ചതിനെ തുടര്‍ന്ന് എടുത്ത്ചാടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും സംസ്ഥാനസമിതിയിലെ ഭിന്നതകള്‍ രൂക്ഷമാക്കി. ഇതിന്റെയൊക്കെ ബാക്കിപത്രമായാണ് സംസ്ഥാന സമിതി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്ന് പാര്‍ട്ടി വിട്ടത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്
ഇതിന് പിന്നാലെയാണ് ശബരിമല സമരം ഏറ്റവും ശക്തമായി അരങ്ങേറിയ പത്തനംതിട്ടയില്‍ തന്നെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടത്. ഒരേ ദിവസം തന്നെയാണ് സംസ്ഥാന സമിതി നേതാക്കാളും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിട്ടത്.
സിപിഎമ്മുമായി യോജിച്ച്
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബിം സാം തോട്ടത്തിലാണ് ബിജെപി വിട്ടത്. ബിജെപി ബന്ധം അവസാനിപ്പിച്ചുവെന്ന് ഇന്നുമുതല്‍ താന്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.
വെള്ളിയാഴ്ച്ച രാവിലെ
പാര്‍ട്ടിയിലെ അസ്വസ്ഥകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കമുള്ള നാല് പേരായിരുന്നു വെള്ളിയാഴ്ച്ച രാവിലെ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. തിരുവനന്തപരും ജില്ല കമ്മിറ്റിയില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രാജി.
ഇവര്‍
വെള്ളനാട് കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് ബിജെപി വിട്ടത്. രാവിലെ സെക്രട്ടറിയേറ്റതിന് മുന്നില്‍ ശോഭാ സുരേന്ദ്രന്‍ നടത്തുന്ന സമരപന്തലിലെത്തിയതിന് ശേഷമായിരുന്നു ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
അനാവശ്യ ഇടപെടല്‍
ബിജെപിയില്‍ ആര്‍എസ്എസ് അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു നേതാക്കളുടെ രാജി. ശബരമില വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തത്.
ഹിന്ദു വികാരം ഉണര്‍ത്താന്‍
ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി ശബരിമല വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണ കുമാര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹവുമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്നും ഇനി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരോഗമന രാഷ്ട്രീയത്തോടൊപ്പം
പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സാഹായിക്കാനുമാകുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതുകൊണ്ടാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി വിട്ട നേതാക്കള്‍ വ്യക്തമാക്കി.
നേരത്തേ
നേരത്തേ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 70 ഓളം പേര്‍ സിപിഎമ്മിലേക്ക് എത്തിയിരുന്നു.ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് സിപിഎമ്മിലെത്തിയത്. 21 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു.