ഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം
അഹമ്മദാബാദ്: ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കണമെങ്കില്‍ പോരാട്ടം കോണ്‍ഗ്രസും നരേന്ദ്ര മോദിയും തമ്മിലാണെന്ന പ്രചരണം ഉണ്ടാകരുതെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തല്‍. മോദിയെ പ്രധാന എതിരാളായിയി ചിത്രീകരിച്ച് പ്രവർത്തിക്കുന്നതിന് പകരം ഭരണകക്ഷിയായ ബി ജെ പിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
സംസ്ഥാന തലത്തിൽ ശക്തനായ ഒരു നേതാവ് ഇല്ലാത്ത ബി ജെ പി ഇത്തവണയും മുന്നോട്ട് വെക്കുക മോദി ഫാക്ടർ തന്നെയാവും. ബി ജെ പിയുടെ ഈ നീക്കത്തെ അതേ രീതിയില്‍ നേരിട്ട് മികച്ച പ്രവർത്തനം നടത്തുക എന്നുള്ളത് സാധ്യമല്ലെന്ന ബോധ്യത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു തന്ത്രം ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെയാണ് നടക്കേണ്ടത്. ബി ജെ പിയെ സംബന്ധിച്ച് 24 വർഷത്തിലേറെയായി തുടരുന്ന ഭരണ വിരുദ്ധ വികാരത്തെ അതിജീവിക്കുകയെന്ന വെല്ലുവിളിയാണ് ഉള്ളത്. മറുവശത്ത് ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നതും.
സഹപാഠിയെ പ്രേമിച്ച് വിവാഹം, വരുമാനം കോടികള്‍: ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയുടെ അറിയാ കഥകള്‍

തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ചില ഉന്നത നേതാക്കൾ അടങ്ങുന്ന കോൺഗ്രസിന്റെ ടാസ്‌ക് ഫോഴ്‌സ് ഗുജറാത്തിൽ നിന്നുള്ള നേതാക്കളുമായി ഈ ആഴ്ച ആദ്യം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ മുതിർന്ന നേതാക്കളായ പി ചിദംബരം, മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരാണ് ഉള്‍പ്പെടുന്നത്.

ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ, പാർട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ജഗദീഷ് താക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ, രണ്ട് മുൻ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻമാരായ അർജുൻ മോദ്‌വാദിയ, അമിത് ചാവ്‌ദ, വക്താവ് മനീഷ് ദോഷി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തതത്. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും ഉയർത്തിക്കാട്ടില്ലെന്ന മുന്‍ നിലപാട് ഇത്തവണയും കോണ്‍ഗ്രസ് ആവർത്തിക്കും. ഏറെകാലമായി ബി ജെ പിയും സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാറില്ല.

ഗുജറാത്ത് കോൺഗ്രസ് നേതാക്കളുമായി ടാസ്‌ക് ഫോഴ്‌സ് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള വിശദമായ തന്ത്രം തയ്യാറാക്കിയിരുന്നു," ദോഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് കേന്ദ്രസർക്കാർ രൂപീകരണത്തിനോ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനോ വേണ്ടിയുള്ളതല്ല എന്നതിനാൽ ഈ തെരഞ്ഞെടുപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി മാറരുതെന്ന് തീരുമാനിച്ചതായും പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.

"തെരഞ്ഞെടുപ്പ് ഗുജറാത്തിന് വേണ്ടിയുള്ളതാണ്, ഞങ്ങളുടെ പോരാട്ടം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപിയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് സിആർ പാട്ടീലിനും എതിരെയാണ്," മറ്റൊരു നേതാവും വ്യക്തമാക്കി. ബിജെപിയെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി മോദി അതിന്റെ തുറുപ്പുചീട്ടാണ്, അവർ അദ്ദേഹത്തിന്റെ പേരിൽ വോട്ട് തേടും. അവർക്ക് സംസ്ഥാന തലത്തിൽ ശക്തരായ നേതാവില്ല, അതിനാൽ തിരഞ്ഞെടുപ്പിനെ മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാൻ അവർ ശ്രമിക്കും. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. ബിജെപി മുഖ്യമന്ത്രിമാരുടെ ദുർഭരണം ജനങ്ങൾ കണ്ടിട്ടുണ്ടെന്നും കോൺഗ്രസിന്റെ പോരാട്ടം അവർക്കെതിരെയാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications