ഉദ്ധവ് സഖ്യത്തിന് തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി-ഷിൻഡെ സഖ്യത്തിന്റെ മിന്നും പ്രകടനം
മുംബൈ: മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ നിന്നും പുറത്തായതിന് ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ബി ജെ പി. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൻ സി പിയാണ് രണ്ടാം സ്ഥാനത്ത്. മഹാ വികാസ് അഘാഡി സഖ്യത്തിന് കൂടുതൽ പഞ്ചായത്തുകൾ നേടാനായി.

സംസ്ഥാനത്തെ 16 ജില്ലകളിലായി 547 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു നടന്നത്. ഇതിൽ 125 പഞ്ചായത്തുകളാണ് ബി ജെ പിക്ക് വിജയിക്കാനായത്. ഗ്രാമ പ്രദേശങ്ങളിൽ എൻ സി പി ആധിപത്യം തുടരുന്നതായിരുന്നു ഫലം. 118 സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. പൂനെ ജില്ലയിലും എൻ സി പിക്കാണ് ആധിപത്യം.

61 ഗ്രാമപഞ്ചായത്തുകളിൽ എൻ സി പി 30 ഇടത്ത് വിജയിച്ചപ്പോൾ ബി ജെ പിയും ഏക്നാഥ് ഷിൻഡെ ക്യാമ്പും മൂന്ന് പഞ്ചായത്തുകളാണ് നേടിയത്. ശിവസേനയ്ക്ക് രണ്ട് പഞ്ചായത്തുകളിൽ വിജയിക്കാനായി.ബാക്കിയുള്ള പഞ്ചായത്തിൽ പ്രാദേശിക സഖ്യങ്ങൾ വിജയിച്ചു.അതേസമയം യവത്മാൽ ജില്ലയിൽ ഞെട്ടിക്കുന്ന പ്രകടനായിരുന്നു കോൺഗ്രസ് കാഴ്ചവെച്ചത്.

71 ഗ്രാമപഞ്ചായത്തുകളിൽ 33 ഇടത്തും പാർട്ടി വിജയിച്ചു. ഒൻപതിടത്ത് എൻ സി പി, രണ്ട് പഞ്ചായത്തുകൾ ബി ജെ പി മൂന്ന് പഞ്ചായത്തുകളിൽ ശിവസേന എന്നിങ്ങനെയാണ് കണക്കുകൾ.ജൽഗാവ് ജില്ലയിൽ എൻ സി പി നാലും ബിജെപി, ഷിൻഡെ ക്യാമ്പ്, ശിവസേന എന്നിവ മൂന്ന് സീറ്റുകൾ നേടി. അതേസമയം ധൂലെ ജില്ലയിൽ ബി ജെ പി 33 ൽ 32 പഞ്ചായത്തുകളും വിജയിച്ചു.

ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമെ വില്ലേജ് സർപഞ്ച് സ്ഥാനങ്ങളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പും നടന്നിരുന്നു. സർപഞ്ച് തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബി ജെ പി നേടിയതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അവകാശപ്പെട്ടു. ബി ജെ പി പിന്തുണച്ച 259 പേരും ഏകനാഥ് ഷിൻഡെ വിഭാഗം പിന്തുണച്ച 40 നോമിനികളും തിരഞ്ഞെടുക്കപ്പെട്ടെന്ന് ബവൻകുലെ പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലധികം സർപഞ്ചുമാരും ഷിൻഡെ-ബി ജെ പി സഖ്യത്തെ പിന്തുണയ്ക്കുന്നവരാണെന്നും ബവൻകുലെ അവകാശപ്പെട്ടു. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ശരിവയ്ക്കുന്നതാണ് ഇന്നത്തെ ഗ്രാമപഞ്ചായത്ത് ഫലങ്ങളെന്നും ബവൻകുലെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലെ 18 ജില്ലകളിലെ 1,166 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 13 ന് നടക്കും. ഒക്ടോബർ 14 നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications