ജനകീയ ഹോട്ടലുകൾ ദുരിതത്തിൽ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ല!
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനു കീഴില്‍ ആയുര്‍വേദ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന അനന്തപുരി ജനകീയ ഹോട്ടലിൻ്റെ കഥയാണ് ഇനി പറയുന്നത്. 20 രൂപയ്ക്ക് ഊണ് കിട്ടുന്ന സ്ഥലമാണിവിടം. ലോക്ക്ഡൗണ്‍ കാലത്ത് ജനകീയ ഹോട്ടല്‍ തലസ്ഥാനത്ത് ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, അനന്തപുരി ജനകീയ ഹോട്ടലിലെ തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന ഭരണനേട്ടങ്ങളില്‍പെട്ട ജനകീയ ഹോട്ടല്‍ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചത് ഇവിടെ പ്രവർത്തിക്കുന്ന സാധാരണക്കാരായ തൊഴിലാളികളാണ്. പക്ഷേ, ഇന്ന് ഇവർ അനുഭവിക്കുന്നത് ഇടക്കാലത്തൊന്നുമില്ലാത്ത കഷ്ടപ്പാടാണ്. തങ്ങളുടെ ദു:ഖം കണ്ടില്ലെന്ന് നടിക്കുന്നവരാണ് ചുറ്റുമുള്ളതെന്നും ജനകീയ ഹോട്ടലിൽ ജോലി ചെയ്യുന്നവർ ആരോപിക്കുന്നു.
20 രൂപയ്ക്ക് ഊണ് നല്‍കുമ്പോള്‍ പത്ത് രൂപയാണ് സര്‍ക്കാര്‍ കുടുംബശ്രീ വഴി സബ്‌സിഡിയായി നല്‍കുന്നത്. എന്നാല്‍, സബ്‌സിഡി തുക കിട്ടിയിട്ട് ആറുമാസമായി. ഇതിന് പുറമെ പാചകത്തിനുള്ള ഭക്ഷണസാധനങ്ങളെത്തിക്കാന്‍ ഇവിടെയുള്ള തൊഴിലാളികള്‍ തന്നെ കാശ് നല്‍കേണ്ട സ്ഥിതിയുമാണ്.

നേരത്തെ ഈ കെട്ടിടത്തില്‍ തന്നെയാണ് ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ കെട്ടിടം തകര്‍ന്നതോടെ ഭക്ഷണസാധനങ്ങള്‍ നഗരത്തിലെ തമ്പാനൂരിലുള്ള എസ്എംവി സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ, സ്‌കൂളില്‍ നിന്ന് അരിയും മറ്റ് വസ്തുക്കളും ദിവസേന ഇവിടെയെത്തിക്കാന്‍ രണ്ട് തൊഴിലാളികളെ ഏര്‍പ്പാടാക്കേണ്ട അവസ്ഥയായി. ഇവര്‍ക്ക് 1500 രൂപയാണ് ദിവസക്കൂലി. ഇത് ഇവിടെയുള്ള തൊഴിലാളികള്‍ എല്ലാം ചേര്‍ന്ന് പിരിവിട്ട് നല്‍കണം.

അധികൃതരോട് പല തവണ ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ആരും ഇതുവരെ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവര്‍ക്ക് കൊവിഡ് കാലത്തെ ഈ നടപടി വലിയ തിരിച്ചടിയാണ്.
പത്ത് ജീവനക്കാരാണ് ഈ ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. ശുചീകരണം മുതല്‍ അരപ്പും പൊടിപ്പും വയ്പും വിളമ്പുമെല്ലാം ഈ പത്തു പേര്‍ തന്നെ. ഹോട്ടലിലേക്ക് ആവശ്യമായ അച്ചാറുകള്‍ തയ്യാറാക്കുന്നതും പൊടികള്‍ ഉണ്ടാക്കുന്നതുമെല്ലാം ഇവര്‍ തന്നെ. കടകളില്‍ നിന്നു പച്ചക്കറി വാങ്ങുന്നതിന് പുറമേ നാട്ടുകാരില്‍ നിന്ന് നാടന്‍വിഭവങ്ങളും ഇവിടേക്ക് വിലയ്ക്കു വാങ്ങുന്നുണ്ട്.

ദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവര്‍ പാചകം തുടങ്ങും. രാവിലെ ഏഴ് മണിയാകുമ്പോള്‍ അഞ്ഞൂറോളം പേര്‍ക്കുള്ള ഭക്ഷണം തയ്യാറാകും. ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയാണ് അതിരാവിലെ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 20 രൂപ മാത്രമേ ഊണിന് ഈടാക്കുന്നുള്ളൂ. സ്പൈഷ്യലിന് പരമാവധി 30 രൂപയും. അടിയന്തര ഘട്ടങ്ങളില്‍ ഊണ് വേണ്ടവര്‍ വിളിക്കുമ്പോള്‍ വീട്ടിലെത്തിച്ചു കൊടുക്കാറുമുണ്ടെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ലഭ്യമാക്കണമെന്നും കെട്ടിടം എത്രയും വേഗം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകള്‍ പ്രവർത്തിക്കുന്നുണ്ട്. സബ്‌സിഡി നല്‍കാന്‍ പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീര്‍ന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അഞ്ച് കോടിരൂപ കുടിശിക കൊടുത്തു തീര്‍ക്കാനുണ്ടെന്നാണ് കുടുംബശ്രീ അധികൃതര്‍ പറയുന്നത്.
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications