ട്വന്റി-20 നിർമ്മിക്കാൻ മറിച്ചുവിറ്റ ഭൂമിയിൽ കൈയേറ്റം? ദിലീപിന്റെ കുമരകത്തെ ഭൂമിയും അളക്കുന്നു...
ദിലീപ് കുമരകത്ത് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിന്റെ പരിശോധന.
കോട്ടയം: നടൻ ദിലീപ് വിറ്റ കുമരകത്തെ ഭൂമിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കുമരകം വില്ലേജിൽ പന്ത്രണ്ടാം ബ്ലോക്കിൽ വേമ്പനാട്ടു കായലിന്റെ കിഴക്കേ തീരത്ത് ബ്ലോക്ക് നമ്പർ ബി 12ൽ സർവേ നമ്പർ 190/1ൽ പെട്ട 3.31 ഏക്കർ സ്ഥലത്താണ് റവന്യൂ വകുപ്പ് അളവെടുക്കൽ നടത്തുന്നത്.
ദിലീപ് കുമരകത്ത് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിന്റെ പരിശോധന. 2005ലാണ് ദിലീപ് കുമരകത്തെ പ്രസ്തുത ഭൂമി വാങ്ങുന്നത്. പിന്നീട് ട്വന്റി-20 സിനിമയുടെ നിർമ്മാണ സമയത്ത് ഈ ഭൂമി മറിച്ചുവിറ്റിരുന്നു.

സെന്റിന് 70,000 രൂപയ്ക്കാണ് ദിലീപ് ഈ ഭൂമി വാങ്ങിയത്. പിന്നീട് 4.8 ലക്ഷത്തിനാണ് പ്രകാസസ് റിയാൽറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മറിച്ചുവിറ്റത്. ദിലീപ് മറിച്ചുവിറ്റ ഭൂമി അളന്നപ്പോൾ 3.34 ഏക്കർ ഉണ്ടായിരുന്നു. മൂന്ന് സെന്റ് സ്ഥലമാണ് അധികമായി വന്നത്. ഇക്കാരണത്താലാണ് ദിലീപ് ഭൂമി കയ്യേറിയെന്ന ആരോപണം ശക്തമായത്.
ദിലീപിന്റെ പേരിലായിരുന്നു കുമരകത്തെ ഭൂമി, എന്നാൽ ഭൂമി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ സഹോദരൻ അനൂപായിരുന്നു. കായലിന് അഭിമുഖമായുള്ള സ്ഥലത്തിന്റെ 45 മീറ്റർ ഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതേസമയം, ചതുപ്പ് നിലമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കൃഷി,റവന്യൂ വകുപ്പുകൾ അനുമതി നൽകിയിരുന്നില്ല.












Click it and Unblock the Notifications